അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും ക്ഷണം നല്‍കണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയാണ് നാറ്റോ പ്രതിനിധികളോട് ആവശ്യം ഉന്നയിച്ചത്. 

യുദ്ധം അവസാനിക്കുന്നതുവരെ സഖ്യത്തില്‍ ചേരാന്‍ കഴിയില്ലെന്ന് ഉക്രെയ്ന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ക്ഷണം നല്‍കുന്നതിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഉക്രെയ്‌ന്റെ നാറ്റോ അംഗത്വം തടയുക എന്നതിന് തിരിച്ചടി നല്‍കാനാവുമെന്ന് കീവ് കരുതുന്നു. 

ഇത്തരത്തിലൊരു ക്ഷണം യുദ്ധം വര്‍ദ്ധിപ്പിക്കുമെന്ന് കരുതേണ്ടതില്ലെന്നും സിബിഹ കത്തില്‍ പറയുന്നു. ഉക്രെയ്‌ന് നാറ്റോ അംഗത്വം ഉറപ്പാകുന്നതോടെ യുദ്ധം തുടരുന്നതിനുള്ള പ്രധാന വാദങ്ങളിലൊന്ന് റഷ്യയ്ക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം എഴുതി.

2024 ഡിസംബര്‍ 3-4 തിയതികളിലാണ് നാറ്റോ വിദേശകാര്യ മന്ത്രിതല യോഗം ബ്രസല്‍സില്‍ ചേരുക. ഈ ഘട്ടത്തില്‍ ഉക്രെയ്‌നെ ക്ഷണിക്കാന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ സമവായമില്ലെന്ന് നാറ്റോ നയതന്ത്രജ്ഞര്‍ പറയുന്നു. അത്തരത്തിലുള്ള ഏതൊരു തീരുമാനത്തിനും നാറ്റോയുടെ 32 അംഗരാജ്യങ്ങളുടെയും സമ്മതം ആവശ്യമാണ്.

ഉക്രെയ്‌ന് സഖ്യത്തില്‍ അംഗത്വം ലഭിക്കുമെന്ന് മുന്‍പുതന്നെ നാറ്റോ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല.