2026-ന്റെ തുടക്കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിലവിലെ ടോൾ സംവിധാനങ്ങളെ ഉടച്ചുവാർക്കുമെന്ന് പ്രഖ്യാപിച്ചത്. വാഹനവുമായി പോകുന്ന ആളുകളെ തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന നിലവിലെ രീതിക്ക് പകരം, യാത്രയ്ക്ക് യാതൊരു വിധത്തിലും തടസ്സമുണ്ടാക്കാതെ ടോൾ പിരിക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുകയെന്നാണ് മന്ത്രി അറിയിച്ചത്. മന്ത്രിയുടെ ആ വാക്ക് പാലിക്കപ്പെടുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഈ ടോൾ സംവിധാനം ഒരുങ്ങി തുടങ്ങി.
നാഷണൽ ഹൈവേ 48-ലെ സൂറത്ത്-ഭരുച്ച് പാതയിലാണ് ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ന്യൂസ് അരീന ഇന്ത്യ പങ്കുവെച്ച വീഡിയോ അനുസരിച്ച് ടോൾ പ്ലാസകൾ പൊളിച്ച് നീക്കാതെ തന്നെയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. എന്നാൽ, വാഹനം നിർത്തുന്നതിനുള്ള ബാരിയറുകളും ആളുകൾക്ക് ഇരിക്കുന്ന ക്യാബിനുകളും നീക്കിയിട്ടുണ്ട്. റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ഫ്രെയിമിൽ ക്യാമറകളും ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനുള്ള സാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്.
ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ടോൾ പ്ലാസകളിൽ ആളുകൾക്ക് സമയം നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനൊപ്പം വലിയ ഗതാഗതക്കുരുക്കുകളും ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തലുകൾ.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ടോൾ പിരിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിന് ഏകദേശം 15 കോടി രൂപയോളം ചിലവായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഐസിഐസിഐ ബാങ്ക് ആണ് നിലവിൽ ഈ ടോൾ സംവിധാനത്തിലെ അക്വയറിങ് ബാങ്കായി പ്രവർത്തിക്കുന്നത്.



