മുംബൈ: നാസിക് ടിസിഎസ് ഓഫീസിലെ പീഡനക്കേസിൽ അതിജീവിത പോലീസിന് നൽകിയ മൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോലിയിൽ ചേർന്നതു മുതൽ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് അതീവ ഗൗരവകരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.

2025 ജൂണിലാണ് യുവതി അസോസിയേറ്റായി നാസിക് ബ്രാഞ്ചിൽ ചേരുന്നത്. വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ഇത്. ലോൺസ് ബ്രാഞ്ചിലെ ടീം ലീഡറായ റാസ മേനോൻ നിരന്തരം ട്രെയിനിംഗ് റൂമിൽ വന്നു യുവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. “ഭർത്താവ് ദൂരെയല്ലേ, പേടിയാകുന്നില്ലേ?” എന്നും ഹണിമൂൺ വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇയാൾ നിർബന്ധിച്ചതായി യുവതി പറയുന്നു. ട്രെയിനിംഗ് ലീഡറായ ഷാരൂഖ് ഖുറേഷി ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയായിരുന്നു. “പ്ലെയർ” എന്ന വിളിപ്പേര് നൽകി അവർ യുവതിയെ ജോലിസ്ഥലത്തു പരസ്യമായി അപമാനിച്ചു.

ട്രെയിനിംഗ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച ശേഷവും അതിക്രമങ്ങൾ തുടർന്നു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ഗുഡി പഡ്വ ദിനത്തിൽ ഓഫീസിലെ ലോബിയിൽ വച്ചു റാസ മേനോൻ തന്‍റെ സാരിയുടെ തുമ്പിൽ പിടിച്ചു വലിച്ചതായി യുവതി മൊഴി നൽകി. മറ്റൊരു ടീമിലെ ജീവനക്കാരനായ ആസിഫ് അൻസാരി സീറ്റുകൾ ഉണ്ടെങ്കിലും തന്‍റെ തൊട്ടടുത്തു വന്നിരിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു. തോളിലും തുടയിലും കൈവെച്ചും ശരീരത്തിൽ കടന്നുപിടിച്ചും ഇയാൾ ഉപദ്രവിച്ചു. “നിനക്ക് സീറോ ഫിഗർ ആണ്” എന്നടക്കമുള്ള അശ്ലീല കമന്‍റുകളും ഇയാൾ നടത്തി.

സോഷ്യൽ മീഡിയയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ബ്ലോക്ക് ചെയ്തപ്പോൾ ജോലിയിൽ തടസമുണ്ടാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ആസിഫ് നടത്തിയതായും പരാതിയിലുണ്ട്. എന്നാൽ അറസ്റ്റിലായ റാസയുടെ കുടുംബം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. റാസ ഒരു ‘ഹൈ പെർഫോമർ’ ആണെന്നും ഓഫീസിലെ രാഷ്‌ട്രീയവും ശത്രുതയുമാണ് ഇത്തരം പരാതികൾക്കു പിന്നിലെന്നും അവർ ആരോപിക്കുന്നു. കേസിൽ മതപരമായ വിവേചനം നടക്കുന്നുണ്ടെന്നും അവർ വാദിച്ചു.

നിലവിൽ എട്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ടിസിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ പാനൽ ഓഫീസിലെ ആഭ്യന്തര കാര്യങ്ങളും രേഖകളും പരിശോധിച്ചു വരികയാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് ആദ്യം പരാതി നൽകാതിരുന്നതെന്ന് അതിജീവിത പോലീസിനോടു വ്യക്തമാക്കി.