പുനലൂർ സ്വദേശികളും നിലവിൽ കാനഡയിൽ താമസക്കാരുമായ റെജി സുരേന്ദ്രൻ, ആശ റെജി ദമ്പതികളുടെ മകൻ വരുൺ കൃഷ്ണ റെജി നാസയും നാഷണൽ സ്പേസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ബഹിരാകാശ വാസസ്ഥല രൂപകൽപ്പന മത്സരത്തിൽ ശ്രദ്ധേയ വിജയം നേടി.
ലോകമെമ്പാടുമുള്ള 40,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത “നൂതനവും സുസ്ഥിരവുമായ ബഹിരാകാശ വാസസ്ഥലങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്യാം” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിലാണ് വരുണിന്റെയും സംഘത്തിന്റെയും മാതൃക അംഗീകരിക്കപ്പെട്ടത്.
ബ്രാംപ്ടണിലെ സെൻട്രൽ പീൽ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ വരുൺ, കാനഡയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനമായ വാട്ടർലൂ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ തയ്യാറെടുക്കുകയാണ്. പഠനത്തിൽ മാത്രമല്ല, ശാസ്ത്രീയമായി ചെണ്ട അഭ്യസിച്ച ഒരു മേള കലാകാരൻ കൂടിയാണ് വരുൺ. കാനഡയിലെ വിവിധ കലാസാംസ്കാരിക വേദികളിലെ സ്ഥിരസാന്നിധ്യമായ ഇദ്ദേഹം ചെമ്പട, പഞ്ചാരി, തായമ്പക തുടങ്ങിയ മേളരൂപങ്ങൾ അവതരിപ്പിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജൂൺ 19 മുതൽ 22 വരെ അമേരിക്കയിലെ ഫ്ലോറിഡയിൽ നാസയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റർനാഷണൽ സ്പേസ് കോൺഫറൻസിൽ പങ്കെടുക്കാനും, ഉപഹാരം ഏറ്റുവാങ്ങാനും, ബഹിരാകാശ സഞ്ചാരികളോടും ശാസ്ത്രജ്ഞരോടും സംവദിക്കാനുമുള്ള അവസരവും വരുണിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുണും സംഘവും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.