കൊച്ചി: “ഒരു പൂച്ച ചത്തുപോയതിനാണോ ഇത്ര സങ്കടമെന്ന് പറഞ്ഞ് നിങ്ങൾക്കതിനെ ലഘൂകരിക്കാനാകില്ല. സ്നേഹിച്ച് വളർത്തിക്കഴിഞ്ഞാൽ നമുക്ക് മക്കളെപ്പോലെ തന്നെയാകും ചിലനേരത്ത് പൂച്ചകളും. ഞങ്ങൾക്ക് ചക്കര അതുപോലെയായിരുന്നു…” പോലീസിൽ പരാതി നൽകി കാത്തിരിക്കുമ്പോഴും നടനും സംവിധായകനുമായ നാദിർഷയുടെ മനസ്സിൽനിന്ന് സങ്കടങ്ങൾ പെയ്തുതീരുന്നില്ല.
കുളിപ്പിക്കാൻ പെറ്റ് ഹോസ്പിറ്റലിൽ കൊടുത്ത പൂച്ചയെ കൊന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയ നാദിർഷയ്ക്ക് പൂച്ച വീട്ടിലെ ഒരംഗം തന്നെയായിരുന്നു.
“എന്നെപ്പോലെ ഭാര്യയ്ക്കും മക്കൾക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. എന്റെ അനുജൻ സമദും അരുമമൃഗങ്ങളെയും പക്ഷികളെയും ഏറെ സ്നേഹിക്കുന്നയാളാണ്. സമദ് ഒരുപാട് പൂച്ചകളെയും പക്ഷികളെയുമൊക്കെ പലയിടങ്ങളിൽനിന്ന് കൊണ്ടുവരുന്നയാളാണ്. എന്റെ മക്കളായ ആയിഷയ്ക്കും ഖദീജയ്ക്കും പൂച്ചകളെന്നുവെച്ചാൽ ജീവനാണ്. ഖദീജയാണ് പലപ്പോഴും പൂച്ചയെ ഗ്രൂമിങ്ങിന് കൊണ്ടുപോകാറുള്ളത്. അവൾ തന്നെയാണ് പരാതി എഴുതി പോലീസിന് കൊടുത്തതും.” നാദിർഷ പറഞ്ഞു.
പൂച്ചയ്ക്ക് നേരിട്ട ദുരന്തത്തെ ഒരു ജീവന്റെ വിലയായി കാണണമെന്നാണ് നാദിർഷ പറയുന്നത്. “പേർഷ്യൻ ഇനമായ ചക്കരയുടെ വിലയല്ല ഇവിടത്തെ പ്രശ്നം. നമ്മളെപ്പോലെ ജീവനുള്ള ഒരു മൃഗം തന്നെയായിരുന്നു ചക്കര. അതിന്റെ ജീവൻ അശ്രദ്ധ മൂലം കവർന്നെടുത്തതിലെ അവകാശ ലംഘനവും സങ്കടവുമാണ് എന്റെ പ്രശ്നം. ഓരോ ജീവനും വിലപ്പെട്ടതല്ലേ. പൂച്ചയ്ക്ക് അനസ്തീസ്യ കൊടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അത് മരണകാരണമാകും. ഇവിടെ സംഭവിച്ചതും അതുതന്നെ.” നാദിർഷ പറയുന്നു. സംഭവത്തിൽ നിയമപോരാട്ടം നടത്താനാണ് നാദിർഷയുടെ തീരുമാനം. “ഇത് എന്റെ പൂച്ചയുടെ മാത്രം പ്രശ്നമല്ല. ഇനിയൊരു മിണ്ടാപ്രാണിക്കും ഈ ഗതി വരരുതെന്ന നിലയിലാണ് ഞാൻ ചക്കരയുടെ മരണത്തെ സമീപിക്കുന്നത്.” നാദിർഷ പറഞ്ഞു.