ഡൽഹി: അച്ഛനുവേണ്ടി പത്മവിഭൂഷൺ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്ന് മകൾ അശ്വതി വി. നായർ. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ എം.ടി വാസുദേവൻ നായർക്കുവേണ്ടി പത്മവിഭൂഷൺ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.

‘അച്ഛൻ ഉള്ളപ്പോൾ ലഭിച്ചിരുന്നെങ്കിൽ വളരെയധികം സന്തോഷമാകുമായിരുന്നു. അച്ഛൻ പോയി ഒരു മാസം കഴിഞ്ഞാണ് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിഭവനിൽ നിന്നും പത്മവിഭൂഷൺ നൽകാനായി അദ്ദേഹത്തിന്റെ പേര് വിളിച്ചപ്പോൾ കരയാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം 
പത്മവിഭൂഷൺ നേരിട്ട് വാങ്ങുന്നത് കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം. അദ്ദേഹത്തിനുവേണ്ടി ഞാൻ പുരസ്കാരം വാങ്ങിയാൽ അദ്ദേഹം സ്വീകരിക്കുന്നതുപോലെ ആവില്ല എന്ന ഉത്തമബോധ്യത്തോടെയാണ് പത്മവിഭൂഷൺ ഏറ്റുവാങ്ങിയത്.” – അശ്വതി പറഞ്ഞു.

മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ലഭിച്ച വലിയൊരു ആദരവായിട്ടാണ് എം.ടിക്ക് ലഭിച്ച പത്മവിഭൂഷണെ കാണുന്നതെന്നും അശ്വതി വി നായർ പറഞ്ഞു.