ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലം കൈയായിരുന്നു ഇലോണ്‍ മസ്‌ക്. തിരഞ്ഞെടുപ്പ് സമയത്ത് മസ്‌കും അദ്ദേഹത്തിന്റെ എക്‌സും കൊടുത്ത നിരുപാധിക പിന്തുണ ട്രംപിനെ വിജയിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. അധികാരത്തില്‍ വന്നതിനു പിന്നാലെ മസ്‌കിനെ ചെലവു ചുരുക്കാനുള്ള വിഭാഗമായ ‘ഡോജി’ന്റെ തലവനാക്കി ട്രംപ് നിയമിക്കുകയും ചെയ്തു. വിദേശ നയത്തിലടക്കം മസ്‌കിന് നിര്‍ണായക സ്വാധീനം ചെലുത്താനും സാധിച്ചിരുന്നു. അപ്പോഴും ഇരുവരുടെയും സ്വാഭാവം അടുത്തറിയാവുന്നവര്‍ പ്രവചിച്ചിരുന്നു, ഈ കൂട്ടുകെട്ട് അധികം നാള്‍ പോകില്ല എന്ന്.

ഇപ്പോഴിതാ അതു തന്നെ സംഭവിച്ചു. ട്രംപും മസ്‌കും രണ്ടു പാത്രത്തിലായി. വിജയം ആശംസിച്ച് മസ്‌കിനെ യാത്ര അയച്ചതിനു പിന്നാലെ പ്രസിഡന്റിനെതിരേ മസ്‌ക രംഗത്തു വന്നു എന്നതാണ് കൗതുകം. ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍ ‘വെറുപ്പുളവാക്കുന്ന വൃത്തികേട്’ ആണെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക വര്‍ധിപ്പിക്കാനും പ്രാദേശിക നികുതി ഇളവുകള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് വിശേഷിപ്പിച്ച ബില്‍ ട്രംപ് അവതവരിപ്പിച്ചത്. ഇതിനെ മസ്‌ക് എതിര്‍ത്തിരുന്നു.

‘ക്ഷമിക്കണം, ഇനിയുമെനിക്കിത് സഹിക്കാന്‍ പറ്റില്ല. ഈ ബില്‍ വെറുപ്പുളവാക്കുന്ന വൃത്തികേടാണ്. ഇതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം’.- മസ്‌ക് എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്. അതേസമയം മസ്‌കിന്റെ പ്രതികരണത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലില്‍ മസ്‌ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡന്റിനറിയാം. ഇത് വലിയൊരു ബില്ലാണ്, മനോഹരമായതും. പ്രസിഡന്റ് അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ നയപരമായ മെഗാ-ബില്‍, കമ്മി കുതിച്ചുയരാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ട്രംപിന്റെ ‘ഒരു വലിയ, മനോഹരമായ ബില്‍’ – അദ്ദേഹത്തിന്റെ ആഭ്യന്തര അജണ്ടയുടെ കേന്ദ്രബിന്ദുവാണ്. എന്നാല്‍ ഇത് 2034 ആകുമ്പോഴേക്കും യുഎസിന്റെ കമ്മിയിലേക്ക് 2.4 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പക്ഷപാതരഹിതമായ കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് പറഞ്ഞു.

ഇതിനെതിരേ സംസാരിച്ച സോഷ്യല്‍ മീഡിയയിലെ സ്വതന്ത്ര വാച്ച്‌ഡോഗിനെ ‘ഇടതുപക്ഷം’ എന്ന് ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ ആക്ഷേപിച്ചു. ഭരണകൂടം എതിരാളികള്‍ക്കെതിരെ പതിവായി നടത്തുന്ന ആക്ഷേപത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിമര്‍ശനം തന്നെയായിരുന്നു ഇത്. കോണ്‍ഗ്രസ് ഓഫീസിന്റെ പ്രവചനം ‘യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’ എന്ന് മാനേജ്‌മെന്റിനും ബജറ്റിനുമായുള്ള വൈറ്റ് ഹൗസ് ഓഫീസിന്റെ ഹെഡ് റൂസ് വോട്ട് വിലയിരുത്തി.

കോണ്‍ഗ്രസില്‍ കടുത്ത പോരാട്ടം

ട്രംപിന്റെ രണ്ടാം ടേമിനെ നിര്‍വചിക്കാനും 2026 ലെ മിഡ്ടേമില്‍ റിപ്പബ്ലിക്കന്‍ സാധ്യതകളെ സൃഷ്ടിക്കാനോ തകര്‍ക്കാനോ കഴിയുന്ന പാക്കേജ്, യുഎസ് കോണ്‍ഗ്രസില്‍ കടുത്ത പോരാട്ടമാണ് നേരിടുന്നത്. വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ ആദ്യ ടേമില്‍ നിന്ന് 2017 ലെ നികുതി ഇളവ് വിപുലീകരിക്കുന്നതിന് ഈ പദ്ധതി ധനസഹായം നല്‍കും. കടം കൂട്ടിയും ദരിദ്രരായ അമേരിക്കക്കാരുടെ സാമൂഹിക ക്ഷേമം വെട്ടിക്കുറച്ചും ആണ് ഇതു നടപ്പാക്കുക.

വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയിലാണ് ടെക് കോടീശ്വരന്‍ എലോണ്‍ മസ്‌ക് പുതിയ വിമര്‍ശനം ഉന്നയിച്ചു രംഗച്ചു ലന്നച്യ ‘കില്‍ ദി ബില്‍’, എന്നാണ് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വ്യവസായി തന്റെ എക്സ് സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് രക്തരൂക്ഷിതമായ ടരാന്റിനോ സിനിമയായ കില്‍ ബില്ലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ തുര്‍മാനും ഉള്‍പ്പെടുന്ന ഒരു മീമും അദ്ദേഹം പോസ്റ്റ് ചെയ്തു.