കോഴിക്കോട്: എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി മുന്‍ ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചതിലെ വനിതാ പങ്കാളിത്തമില്ലായ്മയെ മുന്‍നിര്‍ത്തി പരിഹാസവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. ജൂണ്‍ 28ന് നടന്ന പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഫാത്തിമ തഹ്‌ലിയയുടെ പരിഹാസം. 

ഇതെന്താ താലിബാന്‍ വിദ്യാര്‍ത്ഥി സമ്മേളനമോ?. അതോ ആറാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ?. മുങ്ങിത്തപ്പിയിട്ടും ഒരൊറ്റ സ് ത്രീയെയും ഇതില്‍ കാണുന്നില്ലല്ലോ?, എന്നാണ് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് രംഗത്തെത്തിയിരുന്നു. എസ്എഫ്ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷിതാക്കളറിയാതെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞാണ് മുമ്പ് എസ്എഫ്ഐ പാലക്കാട്ടെ വിദ്യാര്‍ത്ഥികളെ ചാക്കിട്ട് സമ്മേളനത്തിന് കൊണ്ടുപോയത്. കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നേരാം വണ്ണം രാഷ്ട്രീയം പറയാന്‍ പോലും കെല്‍പ്പില്ലാത്ത എസ്എഫ്ഐ സ്വന്തം സമ്മേളനത്തിന് ആളെ കൂട്ടാന്‍ സര്‍ക്കാരിനെ കൂട്ടുപിടിച്ചിരിക്കുകയാണ്’, പി കെ നവാസ് പറഞ്ഞു. 

എസ്എഫ്ഐയുടെ സമ്മേളനത്തിന്റെ ഭാഗമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി സുനിലാണ് അവധി നല്‍കിയത്. നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണ് അവധി നല്‍കിയതെന്ന് സുനില്‍ പറഞ്ഞു. സ്‌കൂളിന് പൂര്‍ണമായും അവധി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്നെന്നും അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ വിടണം എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സുനില്‍ കൂട്ടിച്ചേര്‍ത്തു.