സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ വർഷങ്ങളായി പിന്തുടർന്നുവന്ന മോണിക്ക കപൂറിനെ ഒടുവിൽ യുഎസിൽനിന്ന് കസ്റ്റഡിയിലെടുത്തു. 1999-ൽ തട്ടിപ്പ് കേസിൽ പ്രതിയായതിന് ശേഷം അമേരിക്കയിലേക്ക് കടന്ന മോണിക്കയെ, 26 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പിടികൂടുന്നത്. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ യുഎസ് കോടതിയുടെ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് സിബിഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. മോണിക്ക കപൂറുമായി സിബിഐ സംഘം ബുധനാഴ്ച രാത്രിയോടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യയിലെത്തും.

ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ന്യൂയോർക്കിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതി മോണിക്കയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. തന്നെ ഇന്ത്യയിലേക്ക് കൈമാറിയാൽ കടുത്ത പീഡനങ്ങൾക്ക് ഇരയാകുമെന്നും ഇത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാകുമെന്നും ചൂണ്ടിക്കാട്ടി മോണിക്ക കപൂർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. നിയമപരമായ ഈ പോരാട്ടം രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്നു.

ആഭരണ ബിസിനസുമായി ബന്ധപ്പെട്ട വ്യാജരേഖകൾ ചമച്ച് സഹോദരന്മാരായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേർന്ന് മോണിക്ക കപൂർ വൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഡ്യൂട്ടി ഫ്രീ ലൈസൻസുകൾ നിയമവിരുദ്ധമായി നേടിയെടുക്കാൻ ഈ വ്യാജ രേഖകൾ ഉപയോഗിച്ചു. ഇത് ഇന്ത്യൻ ഖജനാവിന് 679,000 യുഎസ് ഡോളറിലധികം (ഏകദേശം 5.6 കോടി രൂപ) നഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യ-യുഎസ് കൈമാറ്റ ഉടമ്പടി പ്രകാരം, 2010 ഒക്ടോബറിൽ തന്നെ മോണിക്ക കപൂറിനെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി യുഎസിനോട് അഭ്യർത്ഥിച്ചിരുന്നു. സിബിഐയുടെ നിരന്തരമായ ശ്രമങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ മോണിക്കയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിലെത്തിയാൽ ഉടൻതന്നെ മോണിക്കയെ കോടതിയിൽ ഹാജരാക്കുമെന്നും വിചാരണ നടപടികൾ ആരംഭിക്കുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.