ടെഹ്റാൻ: കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. പ്ലാന്റിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്നും ആക്രമണത്തിൽ പ്ലാന്റിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.
എന്നാൽ ഈ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈറ്റ് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ബഹ്റൈനിൽ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാത്രികാല കടൽയാത്രക്ക് നിരോധനമേർപ്പെടുത്തി. വൈകുന്നേരം ആറു മുതൽ പുലർച്ചെ നാലു വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനുൾപ്പടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.



