റഷ്യയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിങ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതേസമയം ഇദ്ദേഹത്തിൻ്റെ ഇന്ത്യയിലുള്ള ബന്ധുക്കളെ മരണ വിവരം അറിയിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. രാജസ്ഥാനിലെ അൽവാറിനടുത്ത് ലക്ഷ്‌മൺഗഡിലെ കുഫുൻവാര സ്വദേശിയായിരുന്നു അജിത് സിങ്. റഷ്യയിലെ ഉഫ സിറ്റിയിലെ ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഒക്ടോബർ 19 നാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. വാർഡൻ്റെ പക്കൽ നിന്ന് പാൽ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ യുവാവ് പിന്നീട് മടങ്ങിവന്നില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അജിതിൻ്റെ മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത് നാട്ടിലേക്ക് തിരിച്ചെത്തിക്കും. ഉഫയിൽ വൈറ്റ് നദീതീരത്ത് അജിതിൻ്റേതെന്ന് കരുതുന്ന ജാക്കറ്റും മൊബൈൽ ഫോണും കണ്ടെത്തി.