ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സംഘത്തെപ്പോലെ ‘ഭയഭക്തി’യുള്ള ഒരു മന്ത്രിസഭയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അടുത്തിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഷി ജിൻപിങ്ങിന്റെ പ്രതിനിധി സംഘം പെരുമാറിയ രീതി വിവരിച്ചുകൊണ്ടാണ് ട്രംപ് തന്റെ ഈ ‘തമാശ’ പങ്കുവെച്ചത്. വൈറ്റ് ഹൗസിൽ സെനറ്റർമാർ ഒത്തുകൂടിയ ഒരു പ്രഭാതഭക്ഷണ യോഗത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലേഷ്യയിൽ വെച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചൈനീസ് പക്ഷം അനുഭവിച്ച പിരിമുറുക്കം ട്രംപ് വിശദീകരിച്ചു.

‘ജീവിതത്തിൽ ഒരിക്കലും ഇത്ര ഭയന്ന പുരുഷന്മാരെ ഞാൻ കണ്ടിട്ടില്ല,’ യോഗത്തിനിടെ ചൈനീസ് പ്രതിനിധികൾ ഇരുന്ന രീതി അനുസ്മരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ‘കർക്കശക്കാരനും മിടുക്കനുമായ’ വ്യക്തിയായും ട്രംപ് വിശേഷിപ്പിച്ചു. തന്റെ മന്ത്രിസഭയും ചൈനീസ് സംഘത്തെപ്പോലെ പെരുമാറണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ, തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ പോസ്റ്റിലും ട്രംപ് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെ പ്രശംസിച്ചിരുന്നു. ‘ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി തനിക്ക് വളരെ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വലിയ ബഹുമാനമുണ്ട്, ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ അത് കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്. പല സുപ്രധാന വിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും, ബന്ധം മെച്ചപ്പെടുമെന്നും ട്രംപ് പോസ്റ്റിൽ വ്യക്തമാക്കി. ചൈനീസ് ഇറക്കുമതിയുടെ തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കുന്ന ഒരു വർഷത്തെ വ്യാപാര കരാറിൽ വാഷിംഗ്ടണും ബീജിംഗും എത്തിയതായും ട്രംപ് പ്രഖ്യാപിച്ചു.

അതിനിടെ, ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനായി ‘ഫിലിബസ്റ്റർ’ നിയമം അവസാനിപ്പിക്കാൻ റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ട്രംപ് സമ്മർദ്ദം ചെലുത്തി. ഒരു നിയമം പാസാക്കുന്നത് മനപ്പൂർവം വൈകിപ്പിക്കാനോ തടയാനോ ഉള്ള ന്യൂനപക്ഷ അംഗങ്ങളുടെ ശ്രമമാണ് ഫിലിബസ്റ്റർ. ഫിലിബസ്റ്റർ പാസാക്കാൻ സെനറ്റിലെ നൂറ് അംഗങ്ങളിൽ 60 പേരുടെയും പിന്തുണ ആവശ്യമാണ്.