മേരിലാൻഡ്: ഞായറാഴ്ച രാവിലെ മേരിലാൻഡിലെ ബെൽ എയറിൽ ഒരു വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് രണ്ട് പേർ മരിച്ചു. വാതക ചോർച്ച സംഭവിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ബാൾട്ടിമോറിൽ നിന്ന് ഏകദേശം 30 മൈൽ (50 കിലോമീറ്റർ) വടക്കുകിഴക്കുള്ള ബെൽ എയറിൽ സംഭവിച്ച ഈ സ്ഫോടനം ചുറ്റുമുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
സ്റ്റേറ്റ് ഫയർ മാർഷൽ ഓഫിസിലെ മാസ്റ്റർ ഡപ്യൂട്ടി ഒലിവർ അൽകിർ പറയുന്നതനുസരിച്ച്, വാതക ചോർച്ചയും വാതക ഗന്ധവും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് രാവിലെ 6.40 ഓടെയാണ് അഗ്നിശമന സേനാംഗങ്ങളെ സമീപവാസികൾ പ്രദേശത്തേക്ക് വിളിച്ചത്.
അഗ്നിശമന സേനാംഗങ്ങൾ അടുത്തേക്ക് വരുമ്പോൾ വീട് പൊട്ടിത്തെറിച്ചതായി വിവരങ്ങൾ ലഭിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പ്രതികരിച്ചവർ സംഭവസ്ഥലത്ത് തന്നെ ഒരാൾ മരിച്ചതായി അറിയിച്ചു. രണ്ടാമത്തെ മൃതദേഹം പിന്നീട് അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി.
സ്ഫോടനത്തെ തുടർന്ന് തൊട്ടടുത്തുള്ള ഒരു വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ആ വീട്ടിലെ സ്ത്രീ പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണെന്നും അഗ്നിശമന സേനാംഗം പറഞ്ഞു.



