അധികാരമേല്‍ക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെറുവിലെ മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കറയെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു. പെറുവിയന്‍ കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്.  

2011 മുതല്‍ 2014 വരെ തെക്കന്‍ മേഖലയായ മൊക്വെഗ്വയുടെ ഗവര്‍ണറായിരിക്കെ പൊതുമരാമത്ത് കരാറുകള്‍ക്കായി വിസ്‌കറ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്ന് 676,000 ഡോളറിന് തുല്യമായ കൈക്കൂലി വാങ്ങിയതായി വിധിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച വിചാരണയിലുടനീളം, രാഷ്ട്രീയ പീഡനത്തിന് ഇരയായതായി അവകാശപ്പെട്ടുകൊണ്ട് വിസ്‌കറ കുറ്റങ്ങള്‍ നിഷേധിച്ചു. 2018 ല്‍ തന്റെ മുന്‍ഗാമി രാജിവച്ചതിന് ശേഷം അധികാരത്തിലെത്തി, രണ്ട് വര്‍ഷത്തിന് ശേഷം അഴിമതി അന്വേഷണത്ത തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അഴിമതിക്ക് ജയിലിലടച്ച മുന്‍ നേതാക്കളുടെ പട്ടികയിലേക്ക് ഈ കേസുംകൂടി ചേര്‍ക്കപ്പെട്ടു.

‘ഇത് നീതിയല്ല, പ്രതികാരമാണ്,’ ശിക്ഷ വിധിച്ചതിന് ശേഷം എക്സിലെ ഒരു പോസ്റ്റില്‍ വിസ്‌കറ പറഞ്ഞു. ‘എന്നാല്‍ അവര്‍ എന്നെ തകര്‍ക്കില്ല.’ വിസ്‌കറയെ ഒമ്പത് വര്‍ഷത്തേക്ക് പൊതുസ്ഥാനം വഹിക്കുന്നതില്‍ നിന്ന് വിലക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കിയതായി അദ്ദേഹത്തിന്റെ നിയമസംഘം സ്ഥിരീകരിച്ചു.

അതേസമയം മുന്‍ പ്രസിഡന്റ് പ്രധാന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുള്ള ‘പെറു ഫസ്റ്റ്’ പാര്‍ട്ടിക്കുവേണ്ടി 2026 ഏപ്രിലില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ മാരിയോ വിസ്‌കറ പദ്ധതിയിടുന്നുണ്ട്.