പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ ജോതാവുമായ മാരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവിവരം കുടുംബം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് പുറത്തുവിട്ടത്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ. നോവലിസ്റ്റ്, കഥാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘ദ ടൈം ഓഫ് ദ ഹീറോ’യാണ്. ഇത് 1963-ലാണ് പ്രസിദ്ധീകരിച്ചത്.

1936-ല്‍ പെറുവിലാണ് യോസ ജനിച്ചത്. 15-ാമത്തെ വയസ്സില്‍ ക്രൈം റിപ്പോര്‍ട്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച മാരിയോ വര്‍ഗാസ് യോസ പെറുവില്‍ നിന്നും പാരീസിലേക്കും പിന്നീട് മറ്റ് പല രാജ്യങ്ങളിലേക്കും പലായനം ചെയ്തു. 1959-ല്‍ ദ കബ്സ് ആന്റ് അദര്‍ സ്റ്റോറീസ് എന്ന ചെറുകഥാ സ്മാഹാരത്തിലൂടെയാണ് യോസ എഴുത്തിലേക്ക് കടന്നുവന്നത്. സോഷ്യലിസത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം പിന്നീട് സാഹിത്യജീവിതത്തില്‍ സജീവമാവുകയും ലാറ്റിനേരിക്കയിലെ ഇടത് ഭരണകൂടങ്ങളെയടക്കം വിമര്‍ശിക്കുകയും ചെയ്തു.