ഇറാൻ മുൻ വൈസ് പ്രസിഡൻ്റ് മാസൂമ എബ്തേകാറിൻ്റെ മകൻ്റെയും കുടുംബത്തിൻ്റെയും വിസ അമേരിക്ക റദ്ദാക്കി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇറാൻ്റെ വനിതാ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രസിഡൻ്റായിരുന്നു മാസൂമ എബ്തേകാർ. ഇവരുടെ മകൻ ഈസ ഹാഷിമി, അദ്ദേഹത്തിൻ്റെ ഭാര്യ, മകൻ എന്നിവരുടെ താമസാനുമതിയാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്റെ എക്സ് പോസ്റ്റിലൂടെയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
വിസ റദ്ദാക്കപ്പെട്ട ഈസ ഹാഷിമിയും കുടുംബവും നിലവിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കസ്റ്റഡിയിലാണെന്ന് മാർക്കോ റൂബിയോ അറിയിച്ചു. ഇവരെ ഉടൻ തന്നെ അമേരിക്കയിൽ നിന്ന് നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ‘നമ്മുടെ രാജ്യത്ത് താമസിക്കാനുള്ള അസാധാരണ ആനുകൂല്യം ഇത്തരക്കാർക്ക് ഒരിക്കലും നൽകാൻ പാടില്ലായിരുന്നു’ എന്ന് മാർക്കോ റൂബിയോ തന്റെ പോസ്റ്റിൽ കുറിച്ചു. ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ടവർ അമേരിക്കയിൽ താമസിക്കുന്നത് അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി.
ഈ മാസത്തിന്റെ തുടക്കത്തിൽ ഇറാനിലെ പ്രമുഖ സൈനിക തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ട് ഏതാനും ഇറാൻ സ്വദേശിനികളുടെ താമസാനുമതി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റദ്ദാക്കിയിരുന്നു. ഈ നടപടി ഇറാൻ-അമേരിക്ക നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അറസ്റ്റിലായ സ്ത്രീകൾക്ക് തന്റെ പിതാവുമായി യാതൊരു ബന്ധവുമില്ലെന്ന് ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ വൈസ് പ്രസിഡൻ്റിൻ്റെ മകനെതിരെയും കുടുംബത്തിനെതിരെയും അമേരിക്കൻ ഭരണകൂടം തിരിഞ്ഞിരിക്കുന്നത്.



