തിരുവനന്തപുരത്ത് നടന്‍ മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനാഫലം. മണിയന്‍പിള്ള രാജുവിന്റെ വാഹനം ഇടിച്ച് യുവാക്കള്‍ക്ക് പരുക്കേറ്റ സംഭവം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അപകടമുണ്ടായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മ്യൂസിയം പൊലീസിന് ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചത്.

വഴുതക്കാട് വച്ചാണ് അപകടം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നത്. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. ഒരു യുവാവിന് നട്ടെല്ലിനും കൂടെയുണ്ടായിരുന്നയാള്‍ക്ക് കാലിനുമാണ് പരുക്കേറ്റിരുന്നത്.

കാറിന്റെ ആര്‍സി ഓണറുടെ പേര് സുധീര്‍ കുമാര്‍ രാജു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയത്. ക്ലബ്ബില്‍ നിന്ന് ജവഹര്‍ നഗറിലെ വീട്ടിലേക്ക് പോകുകയായിരുന്നു താരം. സംഭവത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.