അംബാനി സാമ്രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത് അംബരചുംബികളായ കെട്ടിടങ്ങളും കോടികളുടെ ഇടപാടുകളും ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസും ദക്ഷിണ മുംബൈക്ക് മുകളിൽ തലയുയർത്തി നിൽക്കുന്ന ആന്റിലിയുമൊക്കെയായിരിക്കും. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ, റിലയൻസ് യന്ത്രത്തെ പ്രവർത്തിപ്പിക്കുന്ന ഒരാളുണ്ട്, നിഖിൽ രസികലാൽ മെസ്വാനി. മുകേഷ് അംബാനിയാണ് ബ്രാൻഡിന്റെ മുഖമെങ്കിൽ, നിഖിൽ അതിന്റെ സ്പന്ദനമാണ്. അതുകൊണ്ടുതന്നെ മുകേഷ് അംബാനിയേക്കാളും മുകേഷിന്റെ മക്കളേക്കാളും കൂടുതലാണ് നിഖിൽ റിലയൻസിൽ നിന്ന് വാങ്ങുന്ന ശമ്പളം.

നിഖിൽ മെസ്വാനി റിലയൻസിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മാത്രമല്ല, അംബാനി കുടുംബത്തിലെ ഒരാൾ തന്നെ എന്ന് പറയാം. റിലയൻസ് ഇൻഡസ്ട്രീസ് കുടുംബത്തിൽ ജനിച്ച നിഖിൽ സ്ഥാപക ഡയറക്ടറായ ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരി ത്രിലോചന ബെന്നിന്റെ മകനായ രസികലാൽ മെസ്വാനിയുടെ മകനാണ്. അതായത് മുകേഷ് അംബാനിയുടെ കസിൻ ബ്രദറിന്റെ മകനാണ് നിഖിൽ. 

മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. 1986-ൽ ഒരു പ്രൊജക്റ്റ് ഓഫീസറായാണ് റിലയൻസിൽ ജോലി തുടങ്ങിയത്. 1988 മുതൽ അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടറായി ബോർഡിലുണ്ട്. കമ്പനിയുടെ ഏറ്റവും ലാഭകരമായ മേഖലകളിലൊന്നായ റിലയൻസിന്റെ പെട്രോകെമിക്കൽ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

1997 മുതൽ 2005 വരെ, കമ്പനിയുടെ റിഫൈനറി ബിസിനസ് അദ്ദേഹം നയിച്ചു. വികസനത്തിന്റെ നിർണായക ഘട്ടത്തിലൂടെ അതിനെ മുന്നോട്ട് കൊണ്ടുപോയി. റിലയൻസിന്റെ ഐപിഎൽ ഉദ്യമവും ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിൽ ഒന്നുമായ മുംബൈ ഇന്ത്യൻസ് മാനേജ് ചെയ്യുന്നതിലും അദ്ദേഹം പങ്കാളിയാണ്.

എന്തുകൊണ്ടാണ് നിഖിൽ, മുകേഷ് അംബാനിയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. 2009 സാമ്പത്തിക വർഷം മുതൽ 2020 സാമ്പത്തിക വർഷം വരേയുള്ള കാലയളവിൽ തന്റെ വാർഷിക ശമ്പളം 15 കോടി രൂപയായി മുകേഷ് പരിമിതപ്പെടുത്തിയിരുന്നു. 2021-ൽ കോവിഡ് കാരണം ശമ്പളം ഉപേക്ഷിക്കാനും തീരുമാനിച്ചു. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 24 കോടി രൂപയാണ് നിഖിൽ സമ്പാദിച്ചത്. 2008 മുതൽ മുകേഷ് അംബാനി തന്റെ ശമ്പളം കൂട്ടിയിട്ടില്ല. പകരം കമ്പനിയിൽ വീണ്ടും നിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാൽ നിഖിലും സഹോദരവും ഹിതലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന എക്സിക്യൂട്ടീവുകളിൽ ഉൾപ്പെടുന്നു. മുംബൈയിൽ നടന്ന ഏറ്റവും വലിയൊരു റിയൽ എസ്റ്റേറ്റ് ഇടപാടും നിഖിലിന്റെ പേരിലാണ്. നേപിയൻ സീ റോഡിലെ ആഡംബരം നിറഞ്ഞ ലക്ഷ്മി നിവാസ് ബംഗ്ലാവ് 276 കോടി രൂപ നൽകിയാണ് നിഖിൽ വാങ്ങിയത്. കൊളോണിയൽ കാലഘട്ടത്തിലെ ഈ പൈതൃക ബംഗ്ലാവ് ആസാദ് ഹിന്ദ് റേഡിയോയുടെ താത്ക്കാലിക സ്റ്റുഡിയോയായി പണ്ട് പ്രവർത്തിച്ചിരുന്നു.

അതേസമയം കമ്പനി ഡയറക്ടേഴ്സ് ബോർഡിലുള്ള അംബാനിയുടെ മൂന്ന് മക്കൾക്കും ശമ്പളം ലഭിക്കുന്നില്ല. ഇവർക്ക് ലാഭത്തിൽ നിന്നുള്ള സിറ്റിങ് ഫീസും കമ്മീഷനും മാത്രമാണ് ലഭിക്കുക. റിലയൻസ് ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോമിന്റെ ചെയർമാനാണ് മൂത്ത മകൻ ആകാശ് അംബാനി. മകൾ ഇഷ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സിന്റെ ഡയറക്ടറാണ്. ഇളയ മകൻ ആനന്ദ് ജിയോ പ്ലാറ്റ്ഫോംസ് ബോർഡിലും റിലയൻസ് റീട്ടെയ്ൽ ന്യൂ എനർജി ബിസിനസിലുമാണ് പ്രവർത്തിക്കുന്നത്. അംബാനിയുടെ ഭാര്യ നിതയെ ഡയറക്ടേഴ്സ് ബോർഡിലേക്ക് നിയമിച്ചപ്പോഴും ശമ്പളം നൽകിയിരുന്നില്ല. സിറ്റിങ് ഫീസായി ആറ് ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയുമാണ് നിതയ്ക്ക് ലഭിച്ചത്.