കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് മലയാളി തൊഴിലാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശിയായ മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കമ്പത്ത് ഗ്രിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റാഫി. ഈമാസം ആറിന് കമ്പത്ത് എത്തിയ റാഫി, ചെല്ലാണ്ടി അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്. അടുത്ത മുറിയിൽ താമസിച്ചിരുന്ന കൂടലൂർ ഉദയകുമാർ എന്നയാളുമായി ചേർന്ന് ഇരുവരും മദ്യപിക്കുകയും ഇതിനിടെ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനു പിന്നാലെ ഉദയകുമാർ ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.