ലൈംഗിക പീഡനക്കേസിൽ(Sexual assault case) പ്രതിയായ നടൻ സിദ്ദിഖ്(Siddique) മുൻകൂർ ജാമ്യം(anticipatory bail) തേടി ഇന്ന് കോടതിയെ(court) സമീപിക്കും. ഹൈക്കോടതിയേയോ തിരുവനന്തപുരം സെഷൻസ് കോടതിയേയോ സമീപിക്കാനാണ് സാധ്യത. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ പ്രധാന ആവശ്യം. മുകേഷ് സ്വീകരിച്ച വഴികൾ തന്നെയാണ് സിദ്ദിഖും പരിഗണിക്കുന്നത്.
നേരത്തെ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരിയും ഇത് ശരിവെക്കുന്നു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്.



