മലപ്പുറം ജില്ല വിഭജിക്കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യത്തിൽ പ്രതികരിച്ച് പി വി അൻവർ. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണമെന്നത് കേരളത്തിന്റെ അടിയന്തര ആവശ്യമാണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ജില്ലകൾ വിഭജിക്കണമെന്നും പി വി അൻവർ ട്വന്റിഫോറിനോട് പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യവുമായി യൂത്ത് ലീഗ് പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.
ജില്ലാടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ എല്ലാ ഫണ്ടും ലഭിക്കുന്നത്. സംസ്ഥാനത്തിന് ജില്ലകളുടെ എണ്ണ പരിമിതി കൊണ്ട് കോടികളാണ് നഷ്ടമാകുന്നത്. ജില്ലകൾ വിഭജിക്കുന്നത് സർക്കാർ പരിഗണിക്കണം. അത് ജനസംഖ്യ കൂടുതലുള്ള ജില്ലയ്ക്കും സംസ്ഥാനത്തെ ജനങ്ങൾക്കും ഗുണകരമാകുമെന്ന് പിവി അൻവർ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചത്.
ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി “മലപ്പുറം” എന്ന പേരിലും തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി “തിരൂരങ്ങാടി” എന്ന പേരിലും ജില്ലകൾ രൂപീകരിക്കണം എന്നാണ് യൂത്ത് ലീഗിന്റെ പ്രമേയം. ജില്ല വിഭജിക്കുന്നതിലൂടെ ഭരണ കാര്യക്ഷമത വർധിക്കും, സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തും, പ്രദേശിക വികസന അസമത്വം കുറയും തുടങ്ങിയ നേട്ടങ്ങൾ ഉണ്ടാകുമെന്ന് യൂത്ത് ലീഗ് പറയുന്നു.



