ന്യൂഡൽഹി: പ്രയാഗ്രാജിൽ മഹാകുംഭമേള നടക്കാനിരിക്കെ  13 വയസുകാരിയെ സംഭാവനയായി സ്വീകരിച്ച സന്യാസിയെ പുറത്താക്കി. ജുന അഖാഢയാണ് മഹാന്ത് കൗശൽ ഗിരിയെ ഏഴ് വർഷത്തേക്ക് പുറത്താക്കിയത്. സന്യാസിനിയാക്കുന്നതിനായി ഇയാൾ  സംഭാവനയായി സ്വീകരിക്കുകയായിരുന്നു. 

അഖാഢയുടെ നേതൃത്വം വെള്ളിയാഴ്ച വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തുടർന്ന് സന്യാസിനി വേഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കുടുംബാംഗങ്ങൾക്ക് കൈമാറുകയായിരുന്നു.പെൺകുട്ടിയെ സംഭാവനയായി സ്വീകരിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

കുടുംബം സ്വമേധയ സംഭാവനയായി കുട്ടിയെ തനിക്ക് കൈമാറുകയായിരുന്നുവെന്നാണ് മഹാന്ത് കൗശൽ ഗിരിയുടെ പ്രതികരണം. തുടർന്ന് ഗൗരിയെന്ന പേര് പെൺകുട്ടിക്ക് താൻ നൽകുകയും ചെയ്തു. മതപരമായ കർമ്മങ്ങൾ ചെയ്യാനും പെൺകുട്ടിയെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വാദങ്ങളൊനും മുഖവിലക്കെടുക്കാൻ ജുന അഖാഢ തയാറായില്ല. 

സംഭവം പുറത്തറിഞ്ഞതോടെ ജുന അഖാഢക്കെതി​രെ വലിയ പ്രതിഷേധം ഉയർന്നു. ഇതിന് പിന്നാലെ ഇത്തരം പ്രവർത്തികൾക്ക് തങ്ങൾ എതിരാണെന്ന പ്രസ്താവനയുമായി അഖാഢ രംഗത്തെത്തുകയും സന്യാസിക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു. 

ജുനവരി 13ന് മഹാ കുംഭമേളയിലെ ആദ്യ സ്നാനം നടക്കാനിരിക്കെയാണ് ജുന അഖാഢയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. കുംഭമേളക്കുള്ള ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് യു.പി സർക്കാർ നേരത്തെ അറിയിച്ചിരുന്നു.