മധ്യപ്രദേശ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് ബിജെപി സ്ഥാനാര്‍ഥികളെ വിജയിയായി പ്രഖ്യാപിച്ചു. നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ആണ് പ്രഖ്യാപനം.

രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് മൂന്നാം സ്ഥാനാര്‍ത്ഥിയുടെ ജയം. തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി ഉള്ള സര്‍ട്ടിഫിക്കറ്റ് മൂന്നുപേര്‍ക്കും കൈമാറി.

വോട്ട് ചോരിക്ക് ശേഷം ബിജെപി സീറ്റ് ചോരി ആരംഭിച്ചിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മധ്യപ്രദേശ് , ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത്തരത്തിലാണ് ജനാധിപത്യം മുന്നോട്ടുപോകുന്നത്. പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായില്ല. ഇന്ന് നടന്ന യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടും. വോട്ട് ചോരിക്ക് ശേഷം ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.