പി.ജയരാജന് അനുകൂലമായി കണ്ണൂർ ജില്ലയിൽ ഉയർന്ന ഫ്ലക്സ് ബോർഡുകളെ തള്ളിപ്പറഞ്ഞ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം.വി. ജയരാജൻ രംഗത്ത്. ഒരു നേതാവും പാർട്ടിയെക്കാൾ വലുതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയാണ് വലുത്, ജനങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവർ. അവരെക്കാൾ വലിയ നേതാക്കളില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

ചക്കരക്കൽ മേഖലയിലെ ആർ.വി. മെട്ടയിലും കക്കോത്തും പി.ജയരാജന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിഷയത്തിൽ വ്യക്തമായ ആശയപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളെക്കാൾ വലുതാണ് പാർട്ടി. അതേസമയം വ്യക്തികളുടെ സംഭാവനകളെ പാർട്ടി അംഗീകരിക്കുകയും ചെയ്യും. പാർട്ടിക്കുള്ളിൽ വ്യക്തിയല്ല, പാർട്ടിയാണ് ഏറ്റവും വലുത്. എം.വി. ജയരാജനോ മറ്റൊരാളോ അല്ല വലുത്, സി.പി.എമ്മാണ് വലുത്. ഇത് സാർവ്വദേശീയമായി കമ്മ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാടാണെന്നും ജയരാജൻ പറഞ്ഞു.

കേന്ദ്ര കമ്മിറ്റിയിൽ നിന്ന് തഴയപ്പെട്ട പി.ജയരാജനെ ദൈവതുല്യനായി ചിത്രീകരിക്കുന്ന തരത്തിലുള്ള ഫ്ലക്സ് ബോർഡുകളാണ് ചില അണികൾ ഉയർത്തിയത്. ഇതിനെതിരെയാണ് പാർട്ടി നേതൃത്വം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.