പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് സമ്മതിച്ച് കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരുഷ-സ്ത്രീ സമ്പർക്ക വിഷയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പേര് പറയാതെ എം വി ഗോവിന്ദന്റെ പ്രതികരണം.
താൻ ആരെയും ഉദ്ദേശിച്ചല്ല, സമൂഹത്തെ മൊത്തത്തിൽ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സ്ത്രീ-പുരുഷ തുല്യതക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി മതനിരപേക്ഷ ഉള്ളടക്കത്തോടെ സമൂഹത്തെ കാണാൻ 1789ലെ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഉയർത്തിയ മുദ്രാവാക്യമാണിത്. അതിന്‍റെ സ്ഥിതിയിലേക്ക് പോലും നമുക്ക് കടക്കാൻ സാധിക്കുന്നില്ല.
പൊതുയിടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് ഒരു സമ്മേളനത്തിൽ ഞാൻ പറഞ്ഞപ്പോൾ ചിലർ പ്രകോപിതരാവുകയാണ്. ആരും പ്രകോപിതരായിട്ട് കാര്യമില്ല. ആ മുദ്രാവാക്യം സമ്മതിച്ച് കൊടുക്കാൻ ഇപ്പോഴും തയ്യാറാകാത്ത ആളുകളെ എന്താണ് വിളിക്കേണ്ടതെന്ന് ഞാൻ പറയുന്നില്ല. ഞാൻ ആരെയും ഉദ്ദേശിക്കുന്നില്ല. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഉദ്ദേശിക്കുന്നില്ല. സമൂഹത്തെ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് എം വി ഗോവിനന്ദൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ജയിച്ചത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൾ കാരണമാണെന്ന ആരോപണവും ഗോവിന്ദൻ ആവർത്തിച്ചു. അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന നിലപാട് സമസ്ത കാന്തപുരം വിഭാഗം സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ വിവാദം ഉടലെടുത്തത്.
ഈ നിലപാട് പിന്തിരിപ്പനാണെന്നും പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്ന ആശയം തെറ്റാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ഇതിനോട് രൂക്ഷമായാണ് കാന്തപുരം തന്നെ നേരിട്ട് പ്രതികരിച്ചത്. കണ്ണൂർ ജില്ലയിലെ 18 സിപിഎം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് എം വി ഗോവിന്ദന്റെ പുതിയ പ്രതികരണം.



