അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ തീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വനങ്ങൾ മുതൽ ഉയർന്ന കെട്ടിടങ്ങളും ആഡംബര വീടുകളും വരെ കാട്ടുതീയിൽ എരിഞ്ഞു. ഹോളിവുഡ് ഹിൽസും ആശങ്കയിലാണ്. ഇതുവരെ അഞ്ച് പേർ മരിക്കുകയും ആയിരത്തിലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ പല വനങ്ങളിലും തീ പടർന്നു. പസഫിക് പാലിസേഡ്സ് വനത്തിലാണ് ആദ്യം തീ ആരംഭിച്ചത്, ഇത് ക്രമേണ ഈറ്റൺ, ഹാർസ്റ്റ് വനങ്ങളെ വിഴുങ്ങി. ഇപ്പോൾ ലിഡിയ, വുഡ്‌ലി, സൺസെറ്റ് തുടങ്ങിയ ചുറ്റുമുള്ള വനങ്ങളിലേക്കും തീ പടർന്നു. പിന്നാലെ ഇത് ജനവാസ മേഖലകളിലേക്ക് എത്തി. 

ഹോളിവുഡ് നഗരമായ ലോസ് ഏഞ്ചൽസിൽ തീപിടുത്തം വൻ നാശമാണ് വിതയ്ക്കുന്നത്. 70,000 ഏക്കറിലധികം വരുന്ന പ്രദേശം അഗ്നിക്കിരയായി.

ലോസ് ഏഞ്ചൽസ് ഭരണകൂടം നഗരത്തിൽ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 10 ദശലക്ഷം ആളുകൾ താമസിക്കുന്ന അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണിത്. 

തീപിടിത്തം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുക മാത്രമല്ല, നിരവധി മൃഗങ്ങളുടെയും ജീവനെടുത്തു. ജീവൻ രക്ഷിക്കാൻ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് കാൽനടയായി ഓടുന്ന കാഴ്ചയാണ് പലയിടത്തും കാണാൻ കഴിയുന്നത്.