മലപ്പുറം മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്. സുഹൃത്തുക്കളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

രാവിലെ ഏഴ് മണിയോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും. തുടര്‍ന്ന് കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം മലയില്‍ റഹ്‌മാനിയ ജുമാമസ്ജിദില്‍ ഖബറടക്കും.

മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. വിദ്യാര്‍ഥികള്‍ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.