അദാനി ഗ്രൂപ്പിൻ്റെ സെക്യൂരിറ്റികളിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) നടത്തിയ നിക്ഷേപം സംബന്ധിച്ച് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിൻ്റെ സെക്യൂരിറ്റികളിൽ എൽഐസി വലിയ തോതിൽ നിക്ഷേപം നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിൻ്റെ ഈ ആവശ്യം. പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിനെ സഹായിക്കാൻ പദ്ധതി തയ്യാറാക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.

ഈ നീക്കം എൽഐസിയെ തന്ത്രപരമായി അദാനിക്കായി ഉപയോഗിച്ചതിൻ്റെ തെളിവാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ജയറാം രമേശ് രൂക്ഷമായി വിമർശിച്ചു. അദ്ദേഹം ഇതിനെ ‘മോദാനി’ സംയുക്ത സംരംഭം എന്നും ‘മൊബൈൽ ഫോൺ ബാങ്കിങ്’ എന്നും പരിഹസിച്ചു. 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യമാണ് ദുരുപയോഗം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഐസിയുടെ ഫണ്ടുകളിൽ നിന്ന് ഏകദേശം 33,000 കോടി രൂപ വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു.

സാമ്പത്തിക ഞെരുക്കം നേരിടുന്ന അദാനി ഗ്രൂപ്പിൽ നിക്ഷേപിക്കാനുള്ള പദ്ധതി ആരുടെ നിർദേശപ്രകാരമാണ് ധനമന്ത്രാലയത്തിലെയും നിതി ആയോഗിലെയും ഉദ്യോഗസ്ഥർ തയാറാക്കിയതെന്നും ജയറാം രമേശ് ചോദിച്ചു. ഗുരുതരമായ ക്രിമിനൽ ആരോപണങ്ങളെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സ്വകാര്യ കമ്പനിയെ രക്ഷിക്കുകയാണ് തങ്ങളുടെ ജോലിയെന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചത് ആരുടെ സമ്മർദ്ദം മൂലമാണ് എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ്സ് സ്ഥാപനത്തിന് യുഎസ് എസ്ഇസിയുടെ സമൻസ് (Summons) അഥവാ കോടതിയിൽ ഹാജരാകാനുള്ള നിർദേശം കൈമാറാൻ ഏകദേശം ഒരു വർഷമായി മോദി സർക്കാർ വിസമ്മതിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിൻ്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾ ഇന്ത്യയിലെ സാധാരണക്കാരല്ല, മറിച്ച് മോദിയുടെ ഉറ്റ സുഹൃത്തുക്കളാണെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എൽഐസി പ്രീമിയത്തിൻ്റെ ഓരോ പൈസയും അടയ്ക്കുന്ന ശരാശരി ശമ്പളക്കാരായ സാധാരണക്കാർക്ക്, അദാനിയെ രക്ഷിക്കാൻ മോദി തങ്ങളുടെ സമ്പാദ്യം ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് വിശ്വാസവഞ്ചനയും കൊള്ളയുമല്ലേ എന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിലൂടെ ചോദ്യമുയർത്തി.

ഇതിനുമുമ്പ്, 2023ൽ അദാനിയുടെ ഓഹരികളിൽ 32 ശതമാനത്തിലധികം ഇടിവ് ഉണ്ടായ ശേഷവും, എൽഐസിയുടെയും എസ്ബിഐയുടെയും 525 കോടി രൂപ അദാനിയുടെ എഫ്പിഒയിൽ (FPO – Follow-on Public Offering) നിക്ഷേപിച്ചത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു. കൂടാതെ, എൽഐസി എന്തിനാണ് അദാനിയുടെ കമ്പനികളിൽ പണം നിക്ഷേപിച്ചതെന്നും 2025 മെയ് മാസത്തിൽ 33,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നത് എന്തുകൊണ്ടാണെന്നും മോദി സർക്കാരിന് ഉത്തരം നൽകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

ഈ അഴിമതി പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അന്വേഷിക്കണമെന്ന് ജയറാം രമേശ് എക്‌സിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, ഏകദേശം മൂന്ന് വർഷമായി കോൺഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പാർലമെൻ്റിൻ്റെ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് മാത്രമേ ഈ ‘മോദാനി മെഗാ കുംഭകോണം’ മുഴുവൻ അന്വേഷിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

പല കമ്പനികളെയും ഇഡി, സിബിഐ, ഇൻകം ടാക്സ് എന്നിവയുടെ കുരുക്കിലാക്കി അദാനിക്ക് വിൽക്കാനുള്ള നീക്കങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്ന് ജയറാം രമേശ് ആരോപിച്ചു. 2024 സെപ്റ്റംബർ 21-ന് നാല് മണിക്കൂർ ട്രേഡിങ്ങിനിടെ എൽഐസിക്ക് 7,850 കോടി രൂപയുടെ നഷ്‌ടമുണ്ടായപ്പോൾ, ‘ചങ്ങാതി’ മുതലാളിത്ത സ്ഥാപനങ്ങളിലേക്ക് പൊതുപണം എറിയുന്നതിൻ്റെ പ്രത്യാഘാതങ്ങൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) രംഗത്തെത്തി. റിപ്പോർട്ടിലെ വാദങ്ങൾ തെറ്റും വസ്തുതാ വിരുദ്ധവുമാണ് എന്നാണ് എൽഐസിയുടെ നിലപാട്. റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടിരിക്കുന്നതുപോലുള്ള ഒരു പദ്ധതിയും എൽഐസി ഇതുവരെ തയ്യാറാക്കിയിട്ടില്ല. വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബോർഡ് അംഗീകരിച്ച നയങ്ങൾ അനുസരിച്ച് എൽഐസി സ്വതന്ത്രമായി നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയുള്ളു എന്നും എൽഐസി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ, അദാനി പോർട്‌സിൽ 58.50 കോടി ഡോളറിൻ്റെ ബോണ്ട് എൽഐസി മാത്രം നൽകിയെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. അദാനിക്ക് ഡോളറിൽ തീർക്കേണ്ട കടബാധ്യതകൾക്കായി പണം ആവശ്യമായിരുന്ന സമയത്തായിരുന്നു എൽഐസി നിക്ഷേപമെന്നും റിപ്പോർട്ട് ആരോപിക്കുന്നു. 7.75% റിട്ടേൺ ഉറപ്പുനൽകുന്ന 15 വർഷക്കാലാവധിയുള്ള 5,000 കോടി രൂപയുടെ കടപ്പത്രങ്ങൾ (NCD – Non-Convertible Debentures) അദാനി പോർട്‌സ് പുറത്തിറക്കിയപ്പോൾ വാങ്ങിയത് എൽഐസി മാത്രമായിരുന്നു.