ജമ്മു കശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. റിയാസി ജില്ലയിലെ ധർമാരിയിലാണ് ഈ ദാരുണമായ മണ്ണിടിച്ചിൽ ഉണ്ടായത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രജീന്ദർ സിങ് റാണയും മകനുമാണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജീന്ദർ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് പാറക്കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു ഈ സംഭവം നടന്നത്.
ധർമാരിയിൽ നിന്ന് പട്യാനിലേക്ക് കുടുംബവുമായി പോകുകയായിരുന്നു രജീന്ദർ സിങ് റാണ. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് വലിയ പാറക്കല്ലുകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രജീന്ദർ സിങ് റാണയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.