അമേരിക്കയിൽ ഇമിഗ്രേഷൻ ഏജൻ്റിൻ്റെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. മിനസോട്ട സംസ്ഥാനത്തെ മിനിയാപൊളിസ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 37 വയസ്സുള്ള റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മിനിയാപൊളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഏജൻ്റുമാർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

കാർ നിർത്താനാവശ്യപ്പെട്ടിട്ടും റെനി നിക്കോൾ ഗുഡ് വാഹനം നിർത്താൻ തയ്യാറായില്ലെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നു. റെനി തൻ്റെ കാർ ഇമിഗ്രേഷൻ ഏജൻ്റുമാർക്കിടയിലേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചതായും തങ്ങളുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയെന്ന നിലയിൽ വെടിയുതിർത്തതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

അതേസമയം, ഫെഡറൽ ഉദ്യോഗസ്ഥരുടെ വാദങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തെരുവിനു നടുവിലുള്ള കാറിനടുത്തേക്ക് ഐസിഇ ഏജൻ്റുമാർ എത്തുന്നതും കാർ ഓടിച്ചുപോകാൻ ശ്രമിക്കുമ്പോൾ ഒരാൾ ഡ്രൈവർക്കുനേരെ തോക്കുചൂണ്ടി വെടിവെക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്ന സാഹചര്യത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും ഏജൻസി വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൻ്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി മിനിയാപൊളിസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന് ഐസിഇ ഏജൻ്റുമാരെ വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിന്യസിക്കപ്പെട്ട ഏജൻ്റുമാരാണ് നഗരത്തിൽ തോക്കുമായി റോന്തുചുറ്റുന്നതും അതിക്രമം കാട്ടുന്നതെന്നും ആരോപണമുണ്ട്. ഏജൻ്റ് സ്ത്രിക്കുനേരെ അശ്രദ്ധമായാണ് വെടിവെച്ചതെന്ന് ഡെമോക്രാറ്റിക് മേയർ ജേക്കബ് ഫ്രേ പറഞ്ഞു. ഏജൻ്റുമാരുടെ ഇത്തരം രീതികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.