ബ്രിട്ടണിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. തീവ്ര വലതുപക്ഷമായ റിഫോം യുകെ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍, പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും ലേബര്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്. റിഫോം യുകെ 1444 സീറ്റുകളും ലേബര്‍ പാര്‍ട്ടി 997 സീറ്റുകളും നേടി. 136 കൗണ്‍സിലുകളിലായി 5,000 സീറ്റുകളിലാണ് മത്സരം നടന്നത്.

യുകെയിലെ സ്‌കോട്ട്‌ലാന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടങ്ങളിലും ലേബര്‍ പാര്‍ട്ടി ചിത്രത്തില്‍ നിന്ന് തന്നെ അടര്‍ത്തിമാറ്റപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. 27 വര്‍ഷമായി വെയില്‍സ് ഭരിച്ചുകൊണ്ടിരിക്കുകയായിരുന്ന ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. സര്‍ക്കാരിന്റെ സമീപകാലങ്ങളിലെ നയങ്ങളും നിലപാടുകളുമാണ് ലേബര്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് കാരണമെന്ന തരത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുമുണ്ട്.

കൂടാതെ, രാജ്യത്തുടനീളം ലേബര്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്ന കെയര്‍ സ്റ്റാമര്‍ രാജിവെക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയരുന്ന ഘട്ടങ്ങളിലെല്ലാം ജനാധിപത്യപരമായി സ്ഥാനമൊഴിയുന്ന കാഴ്ചയാണ് യുകെയില്‍ സാധാരണയായി കണ്ടുവരാറുള്ളത്.