കുവൈറ്റ് സിറ്റി: സൗദി അറേബ്യയിലെ പുണ്യ സ്ഥലമായ മക്കയില്‍ ഉംറ അഥവാ ചെറിയ തീർഥാടനം നടത്തുന്നതിനും മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനുമായി കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ആരോഗ്യ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈറ്റ് അധികൃതര്‍. സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുപ്രകാരം തീര്‍ഥാടനത്തിനായി പോകുന്ന ഒരു വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാരും നീസെരിയ മെനിഞ്ചിറ്റിസ് വാക്സിന് (ACYW-135) സ്വീകരിക്കണം. യാത്രക്കാര്‍ സൗദി അറേബ്യയില്‍ എത്തുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിന് സ്വീകരിച്ചതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ കുവൈറ്റിലുടനീളമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ട്രാവലര്‍ ക്ലിനിക്കുകളിലും വാക്സിന് ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയും കുവൈറ്റും ഈ വര്‍ഷത്തെ ഹജ്ജിനായി കുവൈറ്റില്‍ നിന്ന് പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബിയയും കുവൈറ്റ് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രി മുഹമ്മദ് അല്‍ വാസ്മിയുമാണ് കരാറില്‍ ഒപ്പുവച്ചത്.
ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്നവരുടെ താമസ, യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുറപ്പെടുവിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് വേണം ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ക്ക് അന്തിമരൂപം നല്‍കാനെന്ന് ഇരു വിഭാഗവും സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് തീര്‍ഥാടകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും തീരുമാനമായി.
പുതിയ കരാര്‍ പ്രകാരം, കുവൈറ്റിലെ ഹജ്ജ് കാര്യ ഓഫീസും തീർഥാടന യാത്രകളുടെ സംഘാടകരും പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് അനുവദനീയമല്ലെന്ന സൗദി നിയമത്തെക്കുറിച്ച് അവിടെയുള്ള ആളുകളെ ബോധവാന്മാരാക്കാന് ബാധ്യസ്ഥരാണ്. അനുമതിയില്ലാത്ത തീർഥാടകരെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും, അവര്‍ക്ക് അഭയം നല്കുന്നതില് നിന്നും, അവരെ കൊണ്ടുപോകുന്നതില്‍ നിന്നും സംഘാടകര്‍ വിട്ടുനില്‍ക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.



