കുവൈറ്റ് സിറ്റി: എപ്പിഡെമിയോളജി പരിശോധനയില്‍ എച്ച്‌ഐവി ബാധിതരാണെന്ന് കണ്ടെത്തിയ നൂറിലധികം പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍ നടക്കുന്ന വാര്‍ഷിക എയ്ഡ്‌സ്, വെനീറല്‍ ഡിസീസ് കോണ്‍ഫറന്‍സിലാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എയ്ഡ്സ് പകര്‍ച്ചവ്യാധിയെ അഭിമുഖീകരിക്കുന്നതില്‍ ശക്തമായ നടപടികളുമായി കുവൈറ്റ് മുന്നോട്ടുപോവുകയായണെന്ന് ചടങ്ങില്‍ സംസാരിച്ച ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി, മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ മുതൈരി എന്നിവര്‍ അറിയിച്ചു. എച്ച്‌ഐവി ബാധിതരില്‍ 90 ശതമാനം പേരെയും തിരിച്ചറിയുക, അവരുടെ അവസ്ഥയെക്കുറിച്ച് അവര്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കുക, രോഗനിര്‍ണയം നടത്തിയവരില്‍ 90 ശതമാനം പേര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുക എന്നിവയിലൂടെ യുഎന്‍എയ്ഡ്സിന്റെ 90-90-90 ലക്ഷ്യങ്ങള്‍ കുവൈറ്റ് ഇതിനകം കൈവരിച്ചതായും മന്ത്രി അറിയിച്ചു

ഖത്തറിന്റെ ദേശീയ എയ്ഡ്സ് സ്ട്രാറ്റജി 2023-2027 ന്റെ ഭാഗമായി 2025-ഓടെ 95-95-95 ലക്ഷ്യങ്ങള്‍ എന്ന അടുത്ത നാഴികക്കല്ലില്‍ എത്തിച്ചേരാണ് ശ്രമമെന്ന് മന്ത്രി ഡോ അല്‍ അവാദി പറഞ്ഞു. എയ്ഡ്സ് ബാധിതരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനായി കുവൈറ്റ് സന്നദ്ധ പരിശോധനയും കൗണ്‍സിലിംഗ് സേവനങ്ങളും വിപുലീകരിക്കുകയാണെന്നും കുത്തിവയ്പ്പുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ചികിത്സകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ക്ലിനിക്കുകള്‍ പുറമെ, അഹമ്മദി ഹെല്‍ത്ത് ജില്ലയില്‍ മൂന്നാമത് ഒരു ക്ലിനിക്കു കൂടി എച്ച്‌ഐവി പരിശോധനയ്ക്കായി ആരോഗ്യ മന്ത്രാലയം തുറന്നിട്ടുണ്ട്. ഈ ക്ലിനിക്കുകള്‍ രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ട് എച്ച്‌ഐവി പരിശോധനയും കൗണ്‍സലിംഗും നല്‍കുന്നു. 2023-ല്‍ മാത്രം വ്യക്തികളുടെ എച്ച്‌ഐവി രഹിത നില സ്ഥിരീകരിക്കുന്ന 2,000-ത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ ഈ ക്ലിനിക്കുകള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

അതേസമയം, കുവൈറ്റിന്റെ പൊതുജനാരോഗ്യ നടപടികള്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും അപ്പുറമാണ്. എച്ച്‌ഐവി ബാധിതരെ നാടുകടത്തുന്നത് സമൂഹ സുരക്ഷയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫഹദ് അല്‍ ഗംലാസ് എടുത്തുപറഞ്ഞു.

ഈ പുരോഗതികള്‍ക്കിടയിലും, എയ്ഡ്സിനെയും ലൈംഗികമായി പകരുന്ന രോഗങ്ങളെയും (എസ്ടിഡി) കുറിച്ചുള്ള തെറ്റിദ്ധാരണകളെയും തെറ്റായ വിവരങ്ങളെയും ചെറുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. എയ്ഡ്സിനെ അഭിസംബോധന ചെയ്യുന്നത് ആരോഗ്യപ്രശ്നം മാത്രമായല്ലെന്നും അതൊരു മാനുഷികവും ധാര്‍മികവുമായ ഉത്തരവാദിത്തം കൂടിയാണെന്നും ഡോ അല്‍ അവാധി അഭിപ്രായപ്പെട്ടു, ബോധവല്‍ക്കരണ ശ്രമങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കുടുംബങ്ങളോടും സ്‌കൂളുകളോടും സാമൂഹിക സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.