ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ. സുരേന്ദ്രന്‍.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് പദവിയൊഴിയുന്ന കെ, സുരേന്ദ്രന്‍ പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യനാണെന്നും ഓരോ വ്യക്തിയുടെയും അനിവാര്യത കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎംബിജെപി ഒത്തുതീര്‍പ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാര്‍ മറിക്കടക്കുമോ എന്ന വേവലാതിയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.