കെഎസ്ആര്‍ടിസി ബസുകളില്‍, സ്ത്രീകളുടെ സൗജന്യ യാത്രാ മാനദണ്ഡങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും. ആദ്യഘട്ടത്തില്‍ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളിലാണെന്നാണ് വിവരം. മറ്റ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതില്‍ തീരുമാനം ലാഭ നഷ്ട കണക്കുകള്‍ പഠിച്ച ശേഷമായിരിക്കും. ക്യാബിനറ്റിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയേക്കും.

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രയ്ക്ക് സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മലബാറില്‍ ഉള്‍പ്പടെ ഓര്‍ഡിനറി സര്‍വീസുകളുടെ എണ്ണം കുറവായതിനാലാണ് നീക്കം. സൗജന്യ യാത്രയ്ക്ക് ഡമ്മി ടിക്കറ്റുകള്‍ നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്.
സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രമാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ പ്രതികരിച്ചു.

കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത് 10 മുതല്‍ 12 ലക്ഷം സ്ത്രീകളെന്നാണ് കണക്ക്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര
നടപ്പിലാക്കുന്നതോടെ കണക്ക് ഇനിയും ഉയരും. 5772 ബസുകളാണ് കെഎസ്ആര്‍ടിസിയുടെ പക്കലുള്ളത്. അതില്‍ അറ്റകുറ്റപണിക്കായി 700 ബസ് കട്ടപ്പുറത്തായിരിക്കും. ഫലത്തില്‍ സര്‍വീസ് നടത്തുന്നത് 5000 ബസുകളാണ്. മലബാര്‍ മേഖലയില്‍ ഓര്‍ഡിനറി ബസ് കുറവായതിനാല്‍ സ്ത്രീ സൗജന്യ യാത്രയിലെ ഗുണം പ്രതിഫലിക്കില്ലെന്ന് വിലയിരുത്തലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്വകാര്യ ബസുകള്‍ വാടകക്ക് എടുക്കാന്‍ ആലോചിക്കുന്നത്. കുറഞ്ഞത് 500 ബസെങ്കിലും വേണ്ടിവരും. സൗജന്യ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി

സൗജന്യ യാത്രയ്ക്ക് നല്‍കുക ഡമ്മി ടിക്കറ്റ് ആകും. സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്യും.FEMALE /TRANSGENDER എന്നുള്ളതും ക്രമീകരിക്കും. പദ്ധതി മറ്റു ബസുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനവും കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്.