പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരും. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സ്വകാര്യ ബസ് ഉടമകളോട് ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല. വി.ഡി സതീശൻ്റെ പുതുയുഗ യാത്രയിൽ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ അദ്ദേഹത്തെ അറിയിച്ചതാണെന്നും അന്ന് എല്ലാം പരിഹരിക്കുമെന്നാണ് സതീശൻ ഉറപ്പ് നൽകിയതെന്നും ടി ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.



