ഇക്കാര്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആര്‍ക്കും പരസ്യം പിടിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയുമായാണ് മന്ത്രി രംഗത്തുവന്നത്. പരസ്യ കമ്ബനികള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് തീരുമാനം.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ നൂതനമായ ‘തൊഴില്‍ ദാന പദ്ധതിയുമായാണ്’ ഗണേഷ്‌കുമാര്‍ രംഗത്തുവന്നത്. ആര്‍ക്കും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്‌ആര്‍ടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ, പരസ്യ കമ്ബനികള്‍ക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യ കമ്ബനികള്‍ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 65 കോടി രൂപയെങ്കിലും ഈ വകയില്‍ കോര്‍പ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ടെന്‍ഡര്‍ എടുത്തതിന് ശേഷം ചില കമ്ബനികള്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ ഇനത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാകാന്‍ കാരണം.