മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി. അജിത്കുമാറിനുമെതിരെ പി വി അൻവർ എം എൽ എ ഗുരുതര ആരോപണങ്ങളാണ് ഇന്ന് പുറത്തുവിട്ടത്.  ഭരണകക്ഷി എം.എൽ.എ. ഉന്നയിച്ച ആരോപണത്തിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. എഡിജിപിയെ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണമെന്നും സുധാകരൻ തിരുവനന്തപുറത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ഗുരുതമായ വെളിപ്പെടുത്തലുകളാണ് പി.വി.അൻവർ നടത്തിയത്. ഫോൺചോർത്തൽ, കൊലപാതകം, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് എഡിജിപിക്കെതിരെ എംഎൽഎ ഉന്നയിക്കുന്നത്. ആഭ്യന്തര വകുപ്പിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം. മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ഈ എഡിജിപി. ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ പ്രത്യുപകാരം ചെയ്തതെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.