തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രദേശത്തെത്തി പാമ്പുകളെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. വീടിനുള്ളിൽ ഇനിയും കൂടുതൽ പരിശോധന നടത്തേണ്ട സാഹചര്യമാണുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശത്തെത്തി പരിശോധനകൾ ആരംഭിക്കും.
ഇക്കഴിഞ്ഞ 19 നാണ് അനോഷിനും സഹോദരൻ ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏൽക്കുന്നത്. ആൻജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു.
ചികിത്സയിലായിരുന്ന അനോഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. സഹോദരൻ ആൻജോ ഇതേ സംഭവത്തിൽ മരണപ്പെട്ടതിന്റെ ദുഃഖത്തിനിടയിലും അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിന് വലിയ ആശ്വാസമാണ്.



