കൊച്ചി: സംസ്ഥാനം ഓണാഘോഷങ്ങളിലേക്ക് കടന്നതോടെ നാടും നഗരവും ഉണർന്നു. എങ്ങും രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യാപാരസ്ഥാപനങ്ങളിലും ബസുകളിലും ട്രെയിനുകളിലും തിരക്ക് തുടരുകയാണ്. ഓണത്തിന് ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാൽ ആവശ്യസാധനങ്ങളും ഓണക്കോടികളും വാങ്ങാനുള്ള തിരക്കിലാണ് മലയാളികൾ. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠനത്തിനായി പോയവരും ഓണം ആഘോഷിക്കാൻ സംസ്ഥാനത്തേക്ക് എത്തുകയാണ്.
സ്പെഷ്യൽ ട്രെയിനുകൾ കൂടുതലായി അനുവദിക്കാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകുകയാണ്. ഒന്നിലധികം ട്രെയിനുകൾ മാറിക്കയറി നാട്ടിലെത്താനുള്ള തീരുമാനത്തിലാണ് ഭൂരിഭാഗമാളുകളും. ട്രെയിനുകളിലെന്ന പോലെ ബസുകളിലെ ടിക്കറ്റുകളും തീർന്നു. കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റുകളും കാലിയായ നിലയിലാണ്.
ഓണത്തോടനുബന്ധിച്ച് നാടും നഗരവും തിരക്കിൽ തുടരുന്നതിനിടെ കൊച്ചി മെട്രോ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. ഓണാഘോഷവേളയിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകളാണ് കൊച്ചി മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കിനിടെയിൽ മികച്ച യാത്രാ അനുഭവം പകരാനാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്.
ഓണത്തിരക്ക് കണക്കിലെടുത്ത് സെപ്റ്റംബർ 12 മുതൽ 14വരെ തിരക്ക് നിയന്ത്രിക്കുന്നതിനായി എട്ട് അധിക സർവീസുകൾ ഉൾപ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഇത് കൂടാതെ അവസാന ട്രെയിൻ രണ്ട് ടെർമിനലുകളിൽ നിന്നും (ആലുവ, തൃപ്പൂണിത്തുറ) രാത്രി 10.45നായിരിക്കും മെട്രോ പുറപ്പെടുകയെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
ഓണം എത്തിയതോടെ കൊച്ചി മെട്രോയിൽ തിരക്ക് വർധിച്ചു. റോഡുകളിൽ തിരക്ക് തുടരുന്നതിനാൽ മെട്രൊയെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയർന്നതോതിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓണാവധിയിലേക്ക് കടന്നതോടെ വിദ്യാർഥികളുടെ തിരക്കും തുടരുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകാൻ സാധ്യതയാണുള്ളത്. ഓണം ഷോപ്പിങ്ങിനായി ലുലു മാളിലേക്ക് ആയിരക്കണക്കിനാളുകളാണ് ദിവസവും മെട്രോ മുഖേനെ എത്തിച്ചേരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം ആരംഭിക്കാനിരിക്കെ അധിക സർവീസ് കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 15ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും ത്രിപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11.00ന് ആയിരിക്കും.
മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം.



