കൽപ്പറ്റ: മാവേലി മന്റം എന്ന നോവലിലൂടെയും കനവ് എന്ന ബദൽ വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയും പ്രശസ്തനായ കെജെ ബേബി അന്തരിച്ചു. വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കനവ് കേരളത്തിൽ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഗോത്ര വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുക, അവരെ സ്വയം പര്യാപ്തരാക്കുക തുടങ്ങിയ ചിന്തകളായിരുന്നു ഈ ബദൽ വിദ്യാഭ്യാസപരിപാടിയുടെ പിന്നിൽ. വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്തായിരുന്നു ഗുരുകുല സമ്പ്രദായത്തിൽ ഇദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നത്.
കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം ഏറെ നാളായി മാറി നിൽക്കുകയായിരുന്നു. 2006 മുതൽ അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏല്പിച്ചായിരുന്നു ഈ മാറി നിൽക്കൽ. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ കുറച്ചു കാലമായി അലട്ടുന്നുമുണ്ടായിരുന്നു. അവസാനകാലത്ത് ബേബി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.
1994ലെ കേരള സാഹിത്യ അക്കാദമി അവാർഡ് മാവേലി മന്റം എന്ന കൃതിക്ക് ലഭിച്ചിരുന്നു. ബേബിയുടെ നാടുഗദ്ദിക എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അടിയന്തിരാവസ്ഥ കാലത്തായിരുന്നു നാടുഗദ്ദിക രചിക്കപ്പെട്ടത്. കേരളമെമ്പാടും ഈ നാടകം അവതരിപ്പിച്ചു. ഇതെത്തുടർന്ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ബൈ മലബാർ, ബെസ്പുർക്കാന എന്നിവയാണ് മറ്റു കൃതികൾ. മുട്ടത്തുവർക്കി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ടി.വി. കൊച്ചു ബാവ അവാർഡ്, അകം അവാർഡ്, ജോസഫ് മുണ്ടശേരി അവാർഡ്, കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്ര സംഭാവന പുരസ്‌ക്കാരം എന്നിവയും തേടിയെത്തി.
അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നിവയും കെജെ ബേബിയുടെ നാടകങ്ങളാണ്. ഗുഡ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്സിറ്റികളിൽ പഠന വിഷയമായി.
കുടുംബത്തോടൊപ്പം കുടിയേറിയാണ് ബേബി വയനാട്ടിലെത്തിയത്. 1973ലായിരുന്നു ഇത്. കണ്ണൂർ മാവിലായിലായിരുന്നു ജനനം. 19-ാം വയസ്സിലാണ് ഇദ്ദേഹവും കുടുംബവും വയനാട്ടിലേക്ക് കുടിയേറിയത്. 1954 ഫെബ്രുവരി 27നാണ് ജനനം.
1994ൽ ബേബി കനവ് തുടങ്ങി. ഈ കേന്ദ്രം ഏറെ ശ്രദ്ധ നേടി.



