പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിന് മറുപടി നൽകി കോൺഗ്രസ്. മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രം അനുവദിച്ചത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വ്യക്തമായ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യമാണ്. ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കാൻ ആകില്ലെന്നും കോൺഗ്രസ് മറുപടിയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ വോട്ടിനു പകരം ആനുകൂല്യം പ്രഖ്യാപിച്ചു. നടപടിയെടുക്കുമെന്ന കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഭീഷണിയെ ശക്തമായ എതിർക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഖർഗെ നൽകിയ വിശദീകരണം പൊതുമധ്യത്തിൽ ഉണ്ട്. അദ്ദേഹം പറഞ്ഞതിലെ ഒരു വരി മാത്രം അടർത്തിയെടുത്ത് നൽകിയ പരാതിയിലെ നടപടിയിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. പരാതിക്കാരിൽ ബിജെപിക്കൊപ്പം ടിഎംസിയുടെ പേര് ഉൾപ്പെടുത്തിയും അല്ലാതെയുമായി രണ്ടു നോട്ടീസുകൾ ലഭിച്ചു. പരാതിയിൽ നോട്ടീസ് അയച്ചത് യാതൊരുവിധ ചിന്തയും ഇല്ലാതെ ആണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.