ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ പ്രധാന അധികാരങ്ങൾ ഇറാനിയൻ സൈന്യത്തിന് കൈമാറിയെന്ന് റിപ്പോര്‍ട്ട്. സുപ്രധാന തീരുമാനങ്ങളെടുക്കാൻ സൈനിക പരമോന്നത കൗൺസിലായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് (ഐആര്‍ജിസി) അധികാരം നൽകിയെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ ആക്രമണത്തിൽ വിശ്വസ്ഥരായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ നഷ്ടമാവുകയും വൈറ്റ് ഹൗസിൽ നിന്ന് ഭീഷണികൾ വർധിക്കുകയും ചെയ്തതിന് പിന്നാലെയാണ് 84കാരനായ ഖമേനി തീരുമാനത്തിലെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടെഹ്‌റാന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ഭൂഗർഭ ബങ്കറിലേക്ക് ഖമേനിയെയും അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും മാറ്റിപ്പാർപ്പിച്ചതായി ഇറാൻ ഇൻസൈറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ റിപ്പോര്‍ട്ട്.

ബുധനാഴ്ച ആറാം ദിവസത്തിലേക്ക് കടന്ന ഇസ്രായേൽ-ഇറാൻ പോരാട്ടത്തിൽ ഇരുപക്ഷവും ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ആരും പിന്നോട്ട് പോകാതെ നിൽക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പുറമെ, യുഎസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന സാഹചര്യവും നിലവിലുണ്ട്. തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാന് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ്.