ജെറൂസലേം/ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഖമേനിയുടെ ഔദ്യോഗിക വസതിയും ഭരണസിരാകേന്ദ്രവും ഇസ്രയേൽ തകർത്തിരുന്നു.ഇതിന് പിന്നാലെയാണ് ഖമനെയി കൊല്ലപ്പെട്ടുവെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നതെന്ന് നെതന്യാഹു പ്രതികരിച്ചത്.

ഇസ്രയേൽ മാധ്യമങ്ങളും ഇതിന് സമാനമായ രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. എന്നാൽ ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി. ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഖമേനിയുടെ വസതിയും ഓഫീസും മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നാണ് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഈ ആക്രമണത്തിന് ശേഷം ഖമേനിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.ഖമേനിയും ഇറാന്റെ പ്രസിഡന്റും പൂർണ്ണ സുരക്ഷിതരാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അവകാശപ്പെട്ടത്. ഖമേനി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല.