തിരുവനന്തപുരം:  രഞ്ജി ട്രോഫിടൂര്‍ണമെന്റില്‍  ആദ്യ ദിവസം കളി അവസാനിച്ചപ്പോള്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം ശക്തമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റണ്‍സെന്ന നിലയിലാണ് പേസ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യ ദിനം കേരളത്തിന് ആധിപത്യം സമ്മാനിച്ചത്.ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളര്‍മാര്‍ നല്കിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. 

ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ അപകടകാരിയായ പൃഥ്വീ ഷായെ പുറത്താക്കി. മനോഹരമായ പന്തിലൂടെ പൃഥ്വീ ഷായെ നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിദ്ദേഷ് വീറിനെ നിധീഷ് മൊഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ആര്‍ഷിന്‍ കുല്‍ക്കര്‍ണ്ണിയെ പുറത്താക്കി ബേസില്‍ എന്‍ പിയും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത് രോഹന്‍ കുന്നുമ്മല്‍ അതിമനോഹരമായി കയ്യിലൊതുക്കി. ആര്‍ഷിന്‍ മടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റ് പൂജ്യമെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര.

അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നയെ പുറത്താക്കി ബേസില്‍ മഹാരാഷ്ട്രയ്ക്ക് വീണ്ടും പ്രഹരമേല്പിച്ചു. തുടര്‍ന്നെത്തിയ സൗരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റണ്‍സെന്ന നിലയില്‍ വലിയൊരു തകര്‍ച്ചയെ നേരിടുകയായിരുന്നു മഹരാഷ്ട്ര. പുറത്തായ അഞ്ചില്‍ നാല് ബാറ്റര്‍മാരും പൂജ്യത്തിനായിരുന്നു മടങ്ങിയത്. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഋതുരാജ് ഗെയ്ക്വാദും ജലജ് സക്‌സേനയും ചേര്‍ന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

49 റണ്‍സെടുത്ത ജലജ് സക്‌സേനയെ പുറത്താക്കി നിധീഷ് തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. നിധീഷിന്റെ പന്തില്‍ ജലജ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. വൈകാതെ സെഞ്ച്വറിക്കരികെ ഋതുരാജ് ഗെയ്ക്വാദും മടങ്ങി. 91 റണ്‍സെടുത്ത ഗെയ്ക്വാദിനെ ഏദന്‍ ആപ്പിള്‍ ടോമാണ് എല്‍ബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. 151 പന്തുകളില്‍ 11 ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്. പത്ത് റണ്‍സോടെ വിക്കി ഓസ്വാളും 11 റണ്‍സോടെ രാമകൃഷ്ണ ഘോഷുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.