കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസുകൾക്കായി ഒരു പ്രത്യേക പാത. പരമാവധി വേഗതയിൽ ട്രെയിൻ കുതിച്ചുപായുന്ന കാലം ഒന്ന് ആലോചിച്ച് നോക്കിയേ. മറ്റു ട്രെയിനുകൾ പിടിച്ചിടാതെ, എക്സ്പ്രസ് ട്രെയിനുകളുടെയും പാസഞ്ചറുകളുടെയും സർവീസിനെ ഒരുവിധത്തിലും ബാധിക്കാതെ വന്ദേ ഭാരത് കുതിച്ചുപായുന്നുണ്ടെങ്കിൽ അത് ട്രെയിൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരിക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ യാത്രയ്ക്കായി കേരളത്തിൽ മൂന്നും നാലും പാത നിർമിക്കുകയാണ് വേണ്ടതെന്ന് പറയുകയാണ് റിട്ട. റെയില്‍വേ ചീഫ് എഞ്ചിനിയര്‍ അലോക് വര്‍മ. സിൽവർ ലൈനുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

റെയിൽവേ നിർമിക്കാൻ ഉദ്ദേശിക്കുന്ന മൂന്നും നാലും പാതകൾ വരുമ്പോൾ അവയിലൊന്ന് വന്ദേ ഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾക്കായി മാറ്റിവെക്കണമെന്നാണ് അലോക് വർമ പറയുന്നത്. മാതൃഭൂമിയോടാണ് റെയിഷവേയുടെ മുൻ ചീഫ് എഞ്ചിനിയറുടെ പ്രതികരണം. കെ റെയിലിനായി സ്റ്റാൻഡേർഡ് ഗേജ് നിർമിക്കാനുള്ള തീരുമാനം തെറ്റാണെന്നും മറ്റ് ട്രെയിനുകൾക്ക് കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന ബ്രോഡ്‌ഗേജാകണം നിർമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ അതിവേഗപാത ബ്രോഡ്ഗേജോ സ്റ്റാൻഡേർഡ് ഗേജോ എന്ന ചർച്ചകൾ സിൽവർലൈൻ ഡിപിആർ തയ്യാറാക്കിയ സമയം മുതൽ നടക്കുന്നുണ്ട്. ബ്രോഡ്ഗേജ് ആണെങ്കിൽ ഈ പാതയിലൂടെ മറ്റ് ട്രെയിനുകൾക്കും പോകാമെന്നും അതനുസരിച്ച് വേണം പുതിയ പദ്ധതി തയ്യാറാക്കാനെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് അലോക് വർമയും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.