തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്ക് സമർപ്പിക്കാത്തതിന്‍റെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ദേവദാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. 

ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. മതിയായ നോട്ടീസ് നൽകാതെയും വിശദീകരണം നൽകാനുള്ള അവസരം അനുവദിക്കാതെയുമാണ് അയോഗ്യരാക്കിയതെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.