തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. റിപ്പബ്ലിക്ക് ദിന സന്ദേശത്തിലാണ് ഗവർണർ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തയുള്ളയാളാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷവും ഭരണപക്ഷവും വികസനത്തിന് വേണ്ടി ഒന്നിച്ച് നിൽക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

‘കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണുള്ളത്. വികസിത കേരളത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ ദീർഘവീക്ഷണമുണ്ട്. ഭിന്നതകൾക്കിടയിലും കേരളത്തിൻ്റെ വികസനത്തിനായി ഒന്നിച്ചുനിന്ന് പ്രവർത്തിക്കണം. വിവിധ മേഖലകളിൽ സംസ്ഥാനം വികസിച്ചിട്ടുണ്ട്. കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്ത ശേഷം മറ്റുള്ളവരോട് പറയാറുണ്ട് കേരളം ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്കുള്ള സംസ്ഥാനമാണെന്ന്. കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ട്. ഈ നേട്ടത്തിൽ തനിക്ക് പങ്കില്ല. ഈ വികസനത്തിനായി അക്ഷീണം പ്രയത്നിച്ച ഭരണ-പ്രതിപക്ഷത്തിന്റെ വിജയമാണ്. പലകാര്യങ്ങളും നോക്കുമ്പോൾ ഇന്ത്യയേക്കാൾ മുന്നിലാണ് കേരളമുള്ളത്’ – ഗവർണർ പറഞ്ഞു.

ഇന്ത്യ എന്ന രാജ്യം മുന്നോട്ട് കുതിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസിതഭാരതമെന്ന സ്വപ്നത്തിലേക്കാണ് നമ്മൾ കുതിച്ചുകൊണ്ടിരിക്കുന്നത്. വരും വർഷങ്ങളിൽ എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. കേരളം ഒട്ടും പുറകിലല്ല. കേരളത്തിന് എന്താണ് ആവശ്യമെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. ഭിന്നതകൾക്കിടയിലും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ സാധിക്കണം. നമ്മൾ മനുഷ്യന്മാരാണ്, ഭിന്നതകൾ സ്വാഭാവികമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ ദിവസം ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഗവർണർ തന്റെ ചുമതല നിർവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവി ഗോവിന്ദൻ ഗവർണറെ പ്രശംസിച്ചത്. കഴിഞ്ഞ ഗവർണർ ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം കേരളം അത്രമേൽ മറന്നുപോകുന്ന ഒന്നല്ല. രണ്ട് മണിക്കുറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തിടെ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.

കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഏറ്റുമുട്ടലുകൾ ആയിരുന്നു മുൻപത്തെ ഗവർണർ നടത്തിയത്. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെയോ സഹപ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ശ്രദ്ധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇത്തരം പ്രശ്‍നങ്ങൾക്കിടയിലാണ് ആർലേക്കർ വന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവർണർ രംഗത്തെത്തിയത്.