തിരുവനന്തപുരം: കീമിൽ ഇനി നിയമയുദ്ധം വേണ്ടെന്നു സർക്കാർ തീരുമാനിച്ചെങ്കിലും തോറ്റുകൊടുക്കാൻ തയ്യാറാവാതെ കേരള സിലബസുകാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യംചെയ്യാൻ സുപ്രീംകോടതിയിൽ പോവാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. ഇതിനായി ‘കീമിൽ ഞങ്ങൾക്ക് നീതി വേണം’ എന്ന പേരിൽ എൻജിനിയറിങ് റാങ്ക്പട്ടികയിലുള്ളവർ വാട്സാപ്പ് കൂട്ടായ്മയും രൂപവത്കരിച്ചു.
ഗ്രൂപ്പ് ആരംഭിച്ച് ഒരു ദിവസത്തിനുള്ളിൽ ആയിരത്തിലേറെപ്പേർ അംഗങ്ങളായിക്കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങൾവഴി കൂടുതൽ പിന്തുണ നേടിയെടുക്കും. കേരള സിലബസുകാരുടെ വേദനയും പ്രതീക്ഷയും മന്ത്രിമാരായ ആർ. ബിന്ദുവിനെയും വി. ശിവൻകുട്ടിയെയും അറിയിക്കാൻ എല്ലാ സാധ്യതകളും തേടണമെന്നാണ് അംഗങ്ങളോട് ഗ്രൂപ്പ് അഡ്മിൻ അജാസിന്റെ അഭ്യർഥന.
അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയക്കാരെ സമ്മർദത്തിലാക്കാനുള്ള തന്ത്രവും ആവിഷ്കരിക്കും. ഇപ്പോഴത്തെ റാങ്ക്പട്ടികയിലുള്ള മിക്കവർക്കും അടുത്തവർഷം 18 വയസ്സാവും. വോട്ടവകാശം ലഭിക്കും.
കഴിഞ്ഞവർഷവും ഇത്തവണയും രണ്ടുലക്ഷം പേർവീതം കീം പരീക്ഷയെഴുതി. അടുത്തവർഷവും രണ്ടുലക്ഷംപേർ എഴുതും. ഇത്രയുംപേർക്കും അവരുടെ രക്ഷിതാക്കൾക്കുമൊക്കെ വോട്ടുണ്ടെന്നും ആ സാധ്യത ഒരു സമ്മർദമാക്കണമെന്നുമാണ് ആഹ്വാനം. അതിനാൽ, വിദ്യാർഥി-യുവജന സംഘടനാ നേതാക്കളെയും എംഎൽഎമാരെയും എംപിമാരെയുമൊക്കെ സമീപിച്ച് സമ്മർദം ചെലുത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.
പ്രവേശന നടപടികൾ ആരംഭിക്കുന്നത് കേസിനെ ബാധിക്കുമെന്നതിനാൽ, അത് ഒരാഴ്ചയെങ്കിലും വൈകിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് അഭ്യർഥന. നിയമയുദ്ധത്തിൽ, കീം പട്ടികയിൽ യോഗ്യത നേടിയ 48,000 പേരുടെയും പിന്തുണ തേടും.