നിലവിലെ എഫ്ബിഐ (FBI) ഡയറക്ടർ കാഷ് പട്ടേലും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും അധികാരത്തിലെത്തുന്നതിന് മുൻപ് അവരുടെ ഫോൺ രേഖകൾ എഫ്ബിഐ രഹസ്യമായി ശേഖരിച്ചതായി വെളിപ്പെടുത്തൽ. ബൈഡൻ ഭരണകൂടത്തിന് കീഴിൽ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് ഈ നടപടിയുണ്ടായതെന്ന് കാഷ് പട്ടേൽ റോയിട്ടേഴ്സിനോട് പറഞ്ഞു.
2022-ലും 2023-ലുമായി ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ ഫോൺ വിവരങ്ങൾ സബ്‌പോണ (Subpoena) വഴി ശേഖരിച്ചത്. ആരെയാണ് വിളിച്ചതെന്നും ഏത് സമയത്താണ് വിളിച്ചതെന്നുമുള്ള കോൾ റെക്കോർഡുകളാണ് ഇത്തരത്തിൽ ശേഖരിച്ചത്. എന്നാൽ ഈ വിവരങ്ങൾ എഫ്ബിഐയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ കണ്ടെത്താൻ പ്രയാസമുള്ള രീതിയിൽ പ്രൊഹിബിറ്റഡ് (Prohibited) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നതെന്നും പട്ടേൽ ആരോപിച്ചു. 2025 ഫെബ്രുവരിയിൽ എഫ്ബിഐയുടെ ചുമതലയേറ്റ ശേഷമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത് സ്വാഭാവികമായ നടപടിക്രമമാണെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. ട്രംപ് രഹസ്യരേഖകൾ കടത്തിയെന്ന കേസിലും തിരഞ്ഞെടുപ്പ് അട്ടിമറി കേസിലും ജാക്ക് സ്മിത്ത് നടത്തിയ അന്വേഷണത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ടാണ് പുതിയ ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ജാക്ക് സ്മിത്തിന്റെ വക്താവോ മുൻ ബൈഡൻ ഭരണകൂടമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.



